Friday, April 23, 2010

മടിയില്‍ കിടന്ന് മൊഴിഞ്ഞു .

മല മുകളിലെ മുന്തിരി തോട്ടത്തില്‍
മഴ ചാറുന്നത് കാണണമെനിക്ക്.
മറിയമേ നിന്റെ
മടിയില്‍ കിടന്ന് ഞാന്‍
മൊഴിഞ്ഞു.

നിന്റെ തുടകളില്‍
ജ് ഞാനപ്പെട്ട്,
നിന്റെ ചെവിയില്‍ ചുണ്ട് ചേര്‍ത്ത്
തിരുവചനങ്ങളുരുവിട്ട്
തീര്‍ന്നു പോയ വര്‍ഷങ്ങള്‍.

ഇനി കാണണം
മുന്തിരി തോട്ടത്തില്‍
മഴ മധുരമെഴുതുന്നത്.

കവിളില്‍ കടിചെന്നോടുരുവിട്ട -
തോര്‍ക്കുന്നുവോ നീ?
തോട്ടത്തില്‍
രാവ്‌ മുഴുവന്‍ കണ്ണിമ ചിമ്മാതെ
കാവലായ് നില്‍ക്കുമവരെക്കുറിച്ച് ,
രാത്രിയില്‍,
താഴ്വരയില്‍ നിന്നെയുപേക്ഷിച്ച്
മല കയറി പോയത്.

ഒരു മുന്തിരിക്കുലയിലൊളിച്ചിരുന്ന
മഴയുടെ ഓര്‍മ്മയെ
ഒന്ന് തൊട്ടതേയുള്ളൂ.
അന്ന് കുരിശേറ്റിയതാണ്
കാവല്‍ക്കാരെന്നെ .
ഇടംവലമോരോ പേരും.
അവരും മഴ കാണാന്‍ വന്നതാണത്രേ,
താഴ്വരയില്‍ ആരെയോ
തനിച്ചു വിട്ടു പോന്നതാണത്രേ

പിന്നെയെല്ലാ വര്‍ഷവും
മഴ കണ്ടു,കൊണ്ടു..
തളിര്‍ത്തു വളര്‍ന്ന
മുന്തിരി വള്ളികള്‍ പൊതിഞ്ഞ കൂട്ടില്‍ നിന്ന്
ഞാന്‍ മൊഴിയുന്നത് കേള്‍ക്കാമോ
മറിയമേ?
നീയിപ്പോള്‍ എവിടെയാണ്?
എന്ത് ചെയ്യുന്നു?

ഇക്കൊല്ലവും
നൂറു മേനിയാണ് വിളവ്‌
അതില്‍ ഒരു മേനി ഞാന്‍.
എന്നെയും വള്ളികളെയും തനിച്ചാക്കി
വിളവെടുത്തു പോയിട്ടുണ്ടവര്‍
വീഞ്ഞിനു മാത്രമായി.

മറിയമേ
കാത്തിരിക്കണം.
ഒരു മെഴുതിരി വെട്ടത്തില്‍
നിന്റെ പാത്രം ചുവന്ന വീഞ്ഞാല്‍
നിറയുന്ന രാത്രിക്കായി.
എന്നില്‍ നീയൊരിക്കലുമറിയാത്ത
മധുരത്തിനും,ലഹരിക്കുമായി.
അന്ന് നീ പാനം ചെയ് വതെന്റെ
രക്തമായിരിക്കില്ല.
നീ രുചിപ്പതെന്റെ
മാംസമായിരിക്കില്ല.

ഞാന്‍ ചെടിയല്ല,
അതിന്റെ പച്ചപ്പ്‌.
ഞാന്‍ മുന്തിരിയല്ല,
അതിന്റെ മധുരം.
ഞാന്‍ ജീവിതമല്ല,
അതിന്റെ സ്നേഹം.