Sunday, June 26, 2011

വാഗണ്‍ ട്രാജഡി

മുറുക്കി കെട്ടിയ സ്ട്രിങ്ങ്സില്‍
അവളില്ല അവളില്ല
എന്ന രാഗം വായിച്ച്
എന്നെയും കൊണ്ട് പോകുന്നു
ട്രെയിന്‍ പോലെയുള്ള വയലിന്‍ .

അരികെ നില്‍ക്കും
തേക്ക് മരങ്ങള്‍ കാതോര്‍ക്കുന്നു
ഒരിക്കലും
മുഴുവനായും കേള്‍ക്കുവാനാകാത്ത
ഒരു പാട്ടിനെ.

അന്നേരം
ബോഗിയുടെ വാതില്‍ക്കല്‍
കൈകള്‍ വിടര്‍ത്തി നില്‍ക്കുന്നത്
ഞാന്‍ തന്നെയാണ്.

തണുത്ത കാറ്റ് വന്ന്
ഇടയ്ക്കിടെ,
കൈകളിലെ രോമങ്ങളില്‍
മീട്ടുന്നു
കാട്ടു പൊന്തയുടെ ,
കുളങ്ങളുടെ ,
പാടങ്ങളുടെ ,
പശുക്കളുടെ ,
വാക മരത്തിന്റെ,
വീടുകളുടെ,
പുകക്കുഴലുകളുടെ,
പാട്ട് .

ട്രെയിന്‍ പോലുള്ള
വയലിന്‍ വായിക്കുന്ന
അവളില്ല അവളില്ല എന്ന
ആ രാഗം
ഈ പാട്ടില്‍
ചാറ്റല്‍ മഴയോടൊപ്പം
മുങ്ങിയൊലിച്ചു പോകുന്നു.

സ്കൂള്‍ വിട്ട് വരുന്ന കുട്ടി
വരമ്പത്ത് നിന്ന്
വാതിലില്‍ നില്‍ക്കും
രണ്ട് കാലുള്ള ഗിറ്റാറിനെ നോക്കി
കൈവീശുന്നു.

അവന്‍
ഏതു വീട്ടിലെ പാട്ട് ?

ഞാനിപ്പോള്‍
ഏതു സ്റ്റേഷനില്‍
നിലയ്ക്കുന്ന പാട്ട്?

Sunday, November 21, 2010


ഷട്ട് ഡൌണ്‍
ചെയ്തതേയുള്ളൂ .
വെബ്‌ കാം മിഴിയില്‍ നിന്ന്
ഒരു മിന്നാമിന്നി
മഴവില്ല് വരച്ച്
എന്റെ രാത്രിക്കിടക്കയില്‍
പാറി വന്നിരിക്കുന്നു.

പണ്ടെപ്പോഴോ
പിരിഞ്ഞു പോയവളുടെ
കണ്‍തിളക്കമതിന്.

വെറും ഒറ്റ മുറിയെ
ഒരു വീടാക്കുന്ന
വെര്‍ച്വല്‍ റിയാലിറ്റി പോലെ,
അത്
അവളായ് മാറുന്നു .

അവള്‍
എന്റെ കാതില്‍ പറയുന്നത്
കേള്‍ക്കാമിപ്പോള്‍ .
മഴ
ജനലിനോടെന്ന പോലെ.

തലയിണ മേല്‍
മാറിയിരുന്നു നോക്കുന്നുണ്ട്
ഇരുമനസ്സുകള്‍ .
നാണമില്ലാതിണ ചേരും
രണ്ടുടലുകളെ .

2006 - ല്‍
ഇതേ ലാപ്‌ ടോപ്പില്‍ ഡിസൈന്‍ ചെയ്ത്,
ഒന്നിച്ചു കുത്തിയ ടാറ്റൂവിനെ
ഞങ്ങളിടയ്ക്കോര്‍ക്കുന്നു .
പരസ്പരം കണ്ടെടുക്കുന്നു.

അവളുടെ പൊക്കിളിനു മീതെ
ഒരു റോസ്‌ ഫ്ളവര്‍
എന്റെ പൊക്കിളിനു താഴെ
ഒരു ബട്ടര്‍ഫ്ളൈ.

നോവുന്നതെയില്ല.
നഖമുനയാലവള്‍
തൊലിയുരിഞ്ഞ്,
ചോരയൊലിപ്പിചെന്റെ
ബട്ടര്‍ ഫ്ളൈ ടാറ്റൂവിനെ
പറിചെടുക്കുമ്പോള്‍ .

കിടന്ന് കൊണ്ടു തന്നെ
ഞാന്‍ കാണുന്നുണ്ട്
റോസ്‌ ഫ്ളവറിന് മീതെ
അവളതിനെ
അമര്‍ത്തിപ്പതിപ്പിക്കുന്നത്.

ടാറ്റൂസിനിടയിലൂടൊലിച്ചിറങ്ങും
ചോരച്ചുവപ്പ് നോക്കി ,
റോസ്‌ ഫ്ളവര്‍ ടാറ്റൂവില്‍
തൊട്ടു കാട്ടി ,
എന്റെ ബട്ടര്‍ഫ്ളൈയോടായി
അവളലറുന്നു;
' കുടിക്ക്
ആ തേന്‍ കുടിക്ക് ...'

പുലര്‍ന്നപ്പോള്‍
എസ്കേപ് കീയില്‍
ഒരു തുള്ളി രക്തം.
ഡിലിറ്റില്‍ ഒരു റോസാപൂവിതള്‍ .
വെബ്‌ കാം
കണ്ണു മൂടി,
ഒരു നീല ബട്ടര്‍ ഫ്ളൈ ചിറക്.

Tuesday, September 21, 2010



'ഹാപ്പി ഹോം'
അതാണ്‌ ഫാദര്‍ ബെനഡിക്ട്‌ പറഞ്ഞ പേര്‌. അവിടേയ്ക്കാണ്‌ നാളെ രാവിലെ എനിക്ക്‌ പോകേണ്ടത്‌. എന്റെ വീടായ അനാഥാലയത്തിന്റെ എല്ലാമാണ്‌ ഫാദര്‍. എന്റെ കൂട്ടുകാരന്‍, മധുരവും കയ്പും പങ്കിടുന്നവന്‍, വഴികാട്ടി, വളര്‍ത്തച്ഛന്‍, അന്നദാതാവ്‌ തുടങ്ങി നിരവധി വിശേഷണങ്ങള്‍ അദ്ദേഹത്തിന്‌ ചേരും.

ഡിഗ്രി പരീക്ഷയ്ക്ക്‌ ശേഷം അനാഥാലയത്തില്‍ എനിക്ക്‌ പറയത്തക്ക പണികളൊന്നും ഉണ്ടായിരുന്നില്ല. ഇവിടുത്തെ കുട്ടികളില്‍ ഏറ്റവും മൂത്തവന്‍ എന്ന പരിഗണനകൂടി ഫാദര്‍ എനിക്ക്‌ തരുന്നതു കൊണ്ട്‌ മറ്റുള്ളവരുടെ പണികളില്‍ മേല്‍നോട്ടം വഹിക്കുക മാത്രേമേ എനിക്ക്‌ ചെയ്യേണ്ടതായി ഉണ്ടായിരുന്നുള്ളു. ഓര്‍മ്മവച്ച കാലം മുതല്‍ക്കേ ഇവിടെയിങ്ങനെഫാദറിന്റെ അരുമയായി കഴിഞ്ഞുകൂടുന്നു. ഇന്നലെയാണ്‌ ഫാദര്‍ പ്രത്യേകം വിളിപ്പിച്ച്‌ അക്കാര്യം ഏല്‍പിക്കുന്നത്‌.

നമ്മുടെ സഭയുടെ കീഴിലുള്ള ഒരു വൃദ്ധസദനമുണ്ട്‌. നീ കേട്ടിട്ടുണ്ടോ. ഹാപ്പിഹോം. അതിന്റെ സുവര്‍ണ്ണ ജൂബിലിയാണ്‌ അടുത്തയാഴ്ച. അവിടുത്തെ മദര്‍ റോജര്‍ എന്നെ വിളിച്ചിരുന്നു. ഒരു സഹായത്തിന്‌ ആരെയെങ്കിലും അയയ്ക്കാന്‍ പറഞ്ഞു. നിനക്കിപ്പോള്‍ പ്രത്യേകിച്ച്‌ തിരക്കുകളൊന്നും ഇല്ലല്ലോ. നിന്നെ അങ്ങോട്ട്‌ വിടാം എന്നാണ്‌ ഞാന്‍ ഉദ്ദേശിക്കുന്നത്‌. മദറിന്‌ ഒരു സഹായമായി."
ഇവിടെ മടിപിടിച്ച്‌ ഇങ്ങനെയിരിക്കാം എന്ന എന്റെ പ്രതീക്ഷയെയാണ്‌ ഫാദര്‍ അപ്പോള്‍ മൂര്‍ച്ചയുള്ള ഒരു മഴുകൊണ്ട്‌ വെട്ടിക്കളഞ്ഞത്‌. ദേഷ്യം എന്നു വിളിക്കാവുന്ന ഒരുതരം വികാരം എന്റെ മനസ്സില്‍ വല്ലാതെ നുരഞ്ഞുതുടങ്ങി. പക്ഷേ അതു പുറത്തു പ്രകടിപ്പിക്കാതെ ഞാന്‍ ഫാദറിന്റെ മുഖത്തുനോക്കി തലയാട്ടി.

"മദര്‍ അവിടെ ഒറ്റയ്ക്കേയുള്ളു കാര്യങ്ങളൊക്കെ നോക്കാന്‍. ആഘോഷം എന്നുപറയാന്‍ കാര്യമായിട്ടൊന്നുമില്ല. ഒരു ഉദ്ഘാടനസമ്മേളനം, അന്തേവാസികളുടെ ചെറിയ കലാപരിപാടികള്‍ അത്രേയുള്ളു. മദറിന്‌ ഒരു സഹായം എന്നതു മാത്രമല്ല, നിനക്കൊരു അനുഭവവുമാകും. ഇവിടെ നിനക്ക്‌ ഒന്നിനും ഒരു കുറവില്ലല്ലോ. ജീവിതത്തെക്കുറിച്ച്‌ അധികമൊന്നും ചിതിക്കുകയും വേണ്ട. അനാഥനെന്ന തോന്നല്‍ പോലും ഇല്ല നിനക്കിവിടെ. പക്ഷേ ഒരിക്കല്‍ എല്ലാം ഉണ്ടാവുകയും പിന്നീട്‌ എല്ലാം നഷ്ടപ്പെടുകയും ചെയ്യുക എന്നതാണ്‌ ജീവിതത്തില്‍ ഏറ്റവും കി‍നം. പ്രത്യേകിച്ച്‌ സ്നേഹം. നീ പോയി കാണ്‌ എല്ലാം."

ഫാദര്‍ എണീറ്റു ചെന്ന്‌ ഒരു പേപ്പറില്‍ ഹാപ്പി ഹോമിന്റെ വിലാസമെഴുതി എനിക്കു തന്നു. കൂടെ മദര്‍ റോജറിനു നല്‍കാന്‍ ഒരു ലെറ്ററും.

"ഞാന്‍ വിളിച്ചു പറയാം മദറിനെ. മറ്റന്നാള്‍ രാവിലെ തന്നെ പോയ്ക്കോളു . സ്റ്റാന്‍ഡില്‍ നിന്ന്‌ നേരെ ബസ്സ്‌ കിട്ടും. ഒഴിവാകുമ്പോള്‍ ഞാനും ഒന്നങ്ങോട്ട്‌ വരാം"
എന്നിട്ട്‌ വിസ്തരിച്ച്‌ വഴിയും പറഞ്ഞുതന്നു.

എന്തു ചെയ്യാന്‍, ഒരു ദിവസത്തിനു ശേഷം ഞായറാഴ്ച രാവിലെ തന്നെ എനിക്ക്‌ ഹാപ്പിഹോമിലേക്ക്‌ ബസ്സ്‌ കയറേണ്ടിവന്നു.
ബസ്സിറങ്ങി അധികമൊന്നും നടക്കേണ്ടി വന്നില്ല. മതിലിനു മുകളില്‍ ഹാപ്പിഹോം എന്നെഴുതിവച്ച കമാനം കണ്ടു. ഉച്ചവെയില്‍ നല്ലതുപോലുണ്ടായിരുന്നു. ചെറിയ ക്ഷീണം തോന്നി എനിക്ക്‌. ഗേറ്റിനു സമീപം ആരുമുണ്ടായിരുന്നില്ല . ഒരു കാവല്‍ക്കാരനെഞ്ഞാന്‍ പ്രതീക്ഷിച്ചിരുന്നു. അല്ലെങ്കില്‍ തന്നെ ഇത്‌ ഭ്രാന്താശുപത്രിയും ജയിലുമൊന്നുമല്ലല്ലോ, കാവല്‍ക്കാരനെവയ്ക്കാന്‍ എന്നൊരു ന്യായം ഞാന്‍ ഓര്‍ത്തു. കുറച്ചു തുരുമ്പെടുത്തു തുടങ്ങിയ ഗേറ്റിന്റെ കൊളുത്ത്‌ നീക്കി ഞാന്‍ അകത്തേക്കുകടന്നു. മഞ്ഞ നിറത്തില്‍ ഒച്ചയും അനക്കവുമില്ലാതെ ഹാപ്പിഹോം ഉയര്‍ന്നുനില്‍ക്കുന്നത്‌ ഒരു നിമിഷം ഞാന്‍ നോക്കി.
മണല്‍വിരച്ച നടപ്പാത .വഴിക്കിരുവശവും പലതരത്തിലുള്ള പൂക്കളുമായി അരയോളം ഉയരത്തില്‍ വളര്‍ന്നു നില്‍ക്കുന്ന ചെടികള്‍. ഞാന്‍ ചുറ്റും നോക്കിക്കൊണ്ട്‌ മണലിലൂടെ പതുക്കെ നടന്നു. കെട്ടിടത്തിനരികിലേക്ക്‌ എത്തിയ അതേ നേരത്തുതന്നെയാണ്‌ എവിടെ നിന്നെന്ന്‌ എനിക്കുപോലും നിശ്ചയമില്ലാത്ത വിധത്തില്‍ മഞ്ഞ ബനിയനും കാക്കി ട്രൌസറുമിട്ട്‌ അയാള്‍ ഓടിവന്നത്‌. തല മുഴുവന്‍ നരച്ചിട്ടുണ്ട്‌. മുഖം വൃത്തിയായി ക്ഷൌരം ചെയ്തിരിക്കുന്നു. തൊലിയൊക്കെ ചുക്കിച്ചുളുങ്ങി. ഇത്രയും പ്രായമായിട്ടും അയാള്‍ കൊച്ചുകുട്ടികളെപ്പോലെ വസ്ത്രം ധരിച്ചിരിക്കുന്നതു കണ്ട്‌ ഞാന്‍ ശരിക്കും അദ്ഭുതപ്പെട്ടു. അയാള്‍ സാങ്കല്‍പികമായ ഒരു സ്റ്റിയറിംഗ്‌ പിടിച്ചിട്ടുണ്ടായിരുന്നു കൈയില്‍. കുട്ടികള്‍ വണ്ടിയോടിച്ചു കളിക്കും പോലെ ബ്രും....ബ്രും എന്ന്‌ ശബ്ദമുണ്ടാക്കിക്കൊണ്ട്‌ അയാള്‍ എനിക്കരികില്‍ വന്നു ബ്രേയ്ക്കിട്ടു നിന്നു. എന്റെ മുഖത്തുതന്നെ നോക്കിനില്‍ക്കുമ്പോള്‍ ഒരു അപരിചിത ഭാവവും അയാളുടെ കണ്ണില്‍ ഞാന്‍ കണ്ടില്ല. കരുത്തനായ ഒരു പോരാളിയെപ്പോലെ നിന്ന്‌ വലതുകാല്‍ ഉയര്‍ത്തി നിലത്തുചവിട്ടി അയാള്‍ എനിക്കൊരു സല്യൂട്ട്‌ തന്നു.

"നാന്‍ സുബ്രഹ്മണ്യം..,." അയാള്‍ പറഞ്ഞു. ഞാന്‍ ഒരു വളിച്ച ചിരി ചിരിച്ചുകൊണ്ട്‌ എന്തുപറയണമെന്നറിയാതെ നിന്നു. അയാള്‍ തുടര്‍ന്നു.

"സേലത്ത്‌ തമ്പി ഇറുക്ക്‌,"

പെട്ടെന്ന്‌ എന്തോ ഓര്‍മ്മവന്നതുപോലെ അയാള്‍ രണ്ടു കൈകൊണ്ടും ബനിയന്‍ കഴുത്തുവരെ ഉയര്‍ത്തി നെഞ്ചില്‍ ചന്ദ്രക്കലപോലെ ഒരു പാട്‌. അതില്‍ പതുക്കെ വിരലോടിച്ചുകൊണ്ട്‌ അയാള്‍ പറഞ്ഞു.

"പാത്തിയാ.....മാട്‌...തൊട്ട്പാറ്‌..."

ഒന്നും വ്യക്തമാകാതെ ആ പാടിലേക്ക്‌ ഞാന്‍ വിരല്‍ ചൂണ്ടുമ്പോള്‍ ഒരു സ്ത്രീശബ്ദം ഞങ്ങള്‍ക്കിടയിലേയ്ക്ക്‌ വന്ന്‌ അതിനെ വിലക്കി.

"ഏയ്‌ സുബ്രു, അങ്കെയെങ്കയാവത്‌ പോയ്‌ വിളയാട്‌ ."

"ശരീങ്കമ്മാ.." എന്ന്‌ പറഞ്ഞുകൊണ്ട്‌ അയാള്‍ അദൃശ്യമായ വണ്ടിയോടിച്ച്‌ വന്നതുപോലെ തന്നെ തിരിച്ചുപേയി.

നാല്‍പതു വയസ്സോളം കാഴ്ചയില്‍ തോന്നിക്കുന്ന ഒരു കന്യാസ്ത്രീ എനിക്കരികിലേക്ക്‌ നടന്നുവന്നു. കാരുണ്യവും സ്നേഹവും ഉച്ചവെയിലില്‍ അവരുടെ മുഖത്തു വല്ലാതെ തിളങ്ങുന്നതു ഞാന്‍ അറിഞ്ഞു. "ആരാ," അവര്‍ ചോദിച്ചു.

"മദര്‍ റോജറിനെകാണാന്‍ ."

"ഞാന്‍ തന്നെയാണ്‌ റോജര്‍. പറയൂ, എന്താകാര്യം?"

ഞാന്‍ ഫാദര്‍ തന്ന കത്തെടുത്ത്‌ അവര്‍ക്കുനേരെ നീട്ടി.

"ങാ.. ഫാദര്‍ എന്നെ വിളിച്ചു പറഞ്ഞിരുന്നു. മോന്‍ വാ..." എന്നുപറഞ്ഞ്‌ ആ കത്തു വായിച്ചുകൊണ്ട്‌ മദര്‍ നടന്നു. മദറില്‍ നിന്നും കണ്ണെടുക്കാതെ പിന്നാലെ നടന്നുകൊണ്ട്‌ ഓഫീസ്‌ എന്നു പറയാവുന്ന ചെറിയ മുറിയിലേക്ക്‌ ചെന്നുകയറി. മദര്‍ പറയാതെ തന്നെ അവിടെകണ്ട കസേരയില്‍ കയറി ഞാന്‍ ഇരുന്നു. മദര്‍ എനിക്കെതിരെ ഇരുന്ന്‌ ആ കത്ത്‌ മടക്കി എന്റെ മുഖത്തേക്ക്‌ സൂക്ഷിച്ചു നോക്കിക്കൊണ്ട്‌ പറഞ്ഞു.

"വലിയ ആഘോഷങ്ങളൊന്നുമില്ല, എനിക്കൊരു സഹായം.. അതിനാണ്‌. മോന്‍ ആദ്യം എല്ലാവരെയും ഒന്ന്‌ പരിചയപ്പെട്‌. പിന്നൊരു കാര്യം എപ്പോഴും മനസ്സിലുണ്ടാവണം. ഇവിടെയുള്ളവര്‍ എല്ലാവരും മക്കളും പേരക്കുട്ടികളും ഒക്കെ ഉള്ളവരാണ്‌. കുറച്ചുമുമ്പു കണ്ടില്ലേ, സുബ്രഹ്മണ്യം. അയാളെ ഒരു പോത്തുകുത്തി പരിക്കേറ്റിട്ടാണ്‌ ഞങ്ങള്‍ക്കു കിട്ടിയത്‌. കാണിച്ചുതന്നില്ലെ നെഞ്ചിലെ പാട്‌. അയാളെക്കുറിച്ചു മാത്രം ഞങ്ങള്‍ക്കു വലിയ അറിവില്ല. അയാളുടെ ബുദ്ധിക്ക്‌ കുറച്ച്‌ പ്രശ്നവുമുണ്ട്‌. ബാക്കിയുള്ളവരെല്ലാം സാധാരണക്കാര്‍ തന്നെയാണ്‌. അനാഥരല്ല. പിന്നെ ആരാണെന്നു ചോദിച്ചാല്‍...."

മദര്‍ ഒന്നു നിറുത്തി. പിന്നീട്‌ വീണ്ടും തുടര്‍ന്നു"ഇതൊരു ഓള്‍ഡ്‌ ഏജ്‌ ഹോമാണ്‌. വാര്‍ദ്ധക്യത്തിലെ ഒരു വീട്‌. വൃദ്ധസദനം എന്നു വിളിക്കപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഒരു വീട്‌ ...സന്തോഷമുള്ള വീട്‌. വരൂ...."

ഞാന്‍ മദറിന്റെ കൂടെ ഓഫിസ്മുറി വിട്ട്‌ പുറത്തേയ്ക്കിറങ്ങി നടന്നു. പുറത്തൊന്നും ആരെയും കാണാനില്ല. ഞങ്ങള്‍ ചെന്നു കയറിയത്‌ വലിയൊരു ഹാളിലേയ്ക്കാണ്‌. അവിടെ വലിയൊരാഘോഷം നടക്കുന്നതു പോലെ തോന്നിച്ചു. തല നരച്ചവരുടെ ഒരു വലിയ ആഘോഷം. പല രൂപങ്ങളിലുള്ള വൃദ്ധകളും വൃദ്ധന്മാരും ഇരുന്നും നിന്നുമൊക്കെ പച്ചക്കറികള്‍ നുറുക്കുന്നു. ചിലര്‍ മാംസവും. സുഭിക്ഷമാണല്ലോ ഇവിടെ എന്ന്‌ ഞാന്‍ മനസ്സില്‍ കരുതി. അത്‌ മനസ്സിലാക്കിയപോലെ മദര്‍ എന്നോട്‌ ശബ്ദം താഴ്ത്തി പറഞ്ഞു. ഇടയ്ക്ക്‌ ചില മുതലാളിമാരുടെ വക അന്നദാനം ഉണ്ടാകും. ഇന്നും അതുപോലൊരണ്ണം ഉണ്ട്‌. അവര്‍ അതിനുള്ള പൈസ തരും. ഞങ്ങള്‍ അതിവിടെ ഒരാഘോഷമാക്കും.

"ഏയ്‌.. എല്ലാവരും ഒന്ന്‌ നോക്കു" എന്ന മദറിന്റെ ഒച്ച ഹാളില്‍ വലിയ മുഴക്കമായി. ഒരുനിമിഷം എല്ലാ തിരക്കുകളും ശബ്ദങ്ങളും അവിടെ നിന്നും ഒഴിഞ്ഞുപോയി. എല്ലാവരും നിശ്ചലരായി എന്നെത്തന്നെ ഉറ്റുനോക്കി. ചെറുപ്പത്തിലേ 'സ്റ്റാച്യു' കളി ഓര്‍മ്മവന്നു എനിക്ക്‌. വിരല്‍ ചൂണ്ടി സ്റ്റാച്യു എന്നു പറയുമ്പോള്‍ പ്രതിമ ആകുന്നതുപേലെ .

മദര്‍ മിഴിച്ചുനോക്കുന്ന അവരോടായി പറഞ്ഞു. "ഇവന്‍ നമ്മുടെ കൂടെ ഉണ്ടാകും. വാര്‍ഷികം കഴിയുന്നതുവരെ നമുക്കൊരു സഹായത്തിന്‌. നമ്മുടെ ബെനഡിക്ട്‌ ഫാദര്‍ അയച്ചതാ." അതും പറഞ്ഞ്‌ മദര്‍ ഹാളില്‍ നിന്നും ഇറങ്ങിപ്പോയി.

ഒരു പുതിയ ഭൂഖണ്ഡത്തില്‍ അപരിചിതരായ ജനങ്ങള്‍ക്കു മുന്നില്‍ ഒറ്റപ്പെട്ടവനെപ്പോലെയായി ഞാന്‍. അനാഥന്‍ എന്ന തോന്നല്‍ ജീവിതത്തില്‍ ആദ്യമായി എനിയ്ക്കനുഭവപ്പെട്ടു. അവര്‍ ആരുംതന്നെ എന്നെ ശ്രദ്ധിക്കുന്നില്ല. ചെയ്തുകൊണ്ടിരുന്ന പണി അവര്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. ഞാന്‍ അതെല്ലാം കണ്ട്‌ അവര്‍ക്കിടയിലൂടെ പതുക്കെ നടന്നു. പെട്ടെന്ന്‌ ഒരു കൈ നിലത്തുനിന്ന്‌ ഉയര്‍ന്നുവന്നു എന്റെ കൈയില്‍ വലിച്ചു താഴേക്കു പിടിച്ചിരുത്തി. ഒരു തള്ള എന്നുതന്നെ പറയാം. ആ തള്ള എന്റെ മുഖത്തുനോക്കാതെ കൈയ്യിലെ മുരിങ്ങാ തണ്ട്‌ അരിഞ്ഞുകൊണ്ട്‌ ചോദിച്ചു, "ഫാദറിന്റെ അനാഥാലയത്തിലെയാണോ? "
ഞാന്‍ 'അതെ' എന്ന്‌ പതുക്കെ പറഞ്ഞു.

"ഞാന്‍ ഓമന.കല്‍ക്കട്ടയില്‍ നഴ്സ്‌ ആയിരുന്നു. സമ്പാദ്യം കൊണ്ട്‌ രണ്ട്‌ അനിയത്തിമാരെ കെട്ടിച്ചുവിട്ടു. ഞാനും കെട്ടി. അഞ്ചാം വര്‍ഷം അങ്ങേര്‌ ഉപേക്ഷിച്ചു പോകുമ്പോ രണ്ട്‌ പിള്ളേര്‍ ഉണ്ടായിരുന്നു എനിക്ക്‌. അവറ്റകളെ രണ്ടിനേയും ഒരു ബന്ധുവിനെഏല്‍പിച്ച്‌ ഞാന്‍ വീണ്ടും കല്‍ക്കട്ടയില്‍ പോയി. അവിടുത്തെ നരകം പിന്നേം അനുഭവിച്ച്‌ പിള്ളേരെ നല്ല നിലയിലെത്തിച്ചു. അവരെന്നെ ഇവിടെയുമെത്തിച്ചു. കഴിഞ്ഞ ആഴ്ച മൂത്തമകന്‍ എന്നെ വന്ന്‌ കൊണ്ടുപോയിരുന്നു. അവന്റെ മേള്‍ടെ പേരിടലിന്‌. ചടങ്ങിന്‌ വരുന്നവരോട്‌ കൊച്ചിന്റെ മുത്തശ്ശിയാണ്‌, അവന്റെ അമ്മച്ചിയാണ്‌ എന്നൊക്കെ വെറുതെ പറയാന്‍ മാത്രം. പയറ്റ്ദിവസം തന്നെ ഇവിടെ തിരിച്ച്‌ കൊണ്ടുവന്നാക്കുകയും ചെയ്തു."

ഇത്രയും പറയുന്നതിനിടയില്‍ ഒരിക്കല്‍പോലും അവര്‍ എന്റെ മുഖത്ത്‌ നോക്കിയതേയില്ല. അവരുടെ കൈയ്യില്‍ ഒരു മുരിങ്ങക്ക കൂടി നുറുക്കാന്‍ ബാക്കിയുണ്ടായിരുന്നു. അവര്‍ അതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.
മുഖത്ത്‌ എന്ത്‌ ഭാവമാണ്‌ വരുത്തേണ്ടതെന്നറിയാതെ ചാടിയെണീറ്റ്‌ ഞാന്‍ വേഗം ഹാളില്‍ നിന്ന്‌ തിരിഞ്ഞുനോക്കാതെ പുറത്തുകടന്നു. പിന്നില്‍ കത്തികളുടെ ബഹളം മാത്രം കേട്ടു.
ഇവിടെയുള്ളവര്‍ക്ക്‌ മുഴുവന്‍ ഇതേ കഥ തന്നെയാകും പറയാനുണ്ടാവുക. അഭിനേതാക്കള്‍ മാത്രം മാറുന്ന ഒരേ കഥ.

മദര്‍ ഓഫിസിനു മുന്നില്‍ നില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ പ്രതീക്ഷിച്ചിരുന്നോ ഞാന്‍ ഇപ്പോള്‍ തന്നെ അതിനുള്ളില്‍ നിന്ന്‌ പുറത്തു ചാടുമെന്ന്‌?

മദര്‍ എനിക്കരികിലേക്ക്‌ വന്നു.

"എന്തായി? ഇത്ര പെട്ടന്ന്‌ എല്ലാവരെയും പരിചയപ്പെട്ടോ?" എന്നു ചോദിച്ചു. എനിക്ക്‌ പിടിച്ചെടുക്കാനാവാത്ത ഒരു ഭാവം ഉണ്ടായിരുന്നു മദറിന്റെ മുഖത്ത്‌ അന്നേരം. ഞാന്‍ വെറുതെ തലയാട്ടി.

"വരൂ... ഒരു കൂട്ടരെ കൂടി കാണിച്ചുതരാം." എന്നു പറഞ്ഞുകൊണ്ട്‌ മദര്‍ വരാന്തയിലൂടെ നടന്നു. അനുസരണയുള്ള ഒരു കുഞ്ഞാടിനെപ്പോലെ ഞാന്‍ മദറിന്റെ പിന്നാലെ പോയി. ഒരു മുറിക്കു മുന്നില്‍ എത്തിയപ്പോള്‍ മദര്‍ നിന്നു. ചാരിയിട്ടിരിക്കുന്ന കതക്‌ ശബ്ദം ഉണ്ടാക്കാതെ പതിയെ തുറന്നു.

അധികം വെളിച്ചമൊന്നും അകത്തുകടക്കാത്ത ഒരു മുറി. വാതിലിനുനേരെ കാണുന്ന കട്ടിലിന്റെ നാലതിരുകളിലും ഉയര്‍ത്തിയിട്ടുള്ള മരപ്പാളികളെ തമ്മില്‍ യോജിപ്പിച്ച്‌ കൊതുകുവല കെട്ടിയിട്ടുണ്ടായിരുന്നു. കട്ടിലിനരികെ ജനലിനോട്‌ ചേര്‍ന്ന്‌ പല തരത്തിലുള്ള മരുന്നുകുപ്പികള്‍ കണ്ടു. ഞങ്ങള്‍ മുറിയിലേക്ക്‌ കടന്നു. കുറച്ചു മാറിയുള്ള നിഴലനക്കത്തിലേക്ക്‌ മദര്‍ വിരല്‍ ചൂണ്ടി. മുറിയുടെ ഒരു മൂലയ്ക്കിട്ട കസേരകളില്‍ രണ്ടുപേര്‍ ഇരിക്കുന്നു. പ്രായമേറിയ ഒരു പുരുഷനും സ്ത്രീയും. സ്ത്രീ ഒരു ചട്ടയും മുണ്ടുമാണ്‌ ഉടുത്തിരിക്കുന്നത്‌. പുരുഷന്‌ അരയ്ക്ക്‌ മുകളിലേക്ക്‌ വസ്ത്രങ്ങളില്ല. ഒരു കെയിലിമുണ്ട്‌ മാത്രം വേഷം. മുറിയ്ക്കകത്ത്‌ അത്ര വെളിച്ചമില്ലാതിരുന്നിട്ടും അയാളുടെ ശരീരത്തില്‍ എല്ലുകള്‍ മുഴുച്ചു നില്‍ക്കുന്നത്‌ ഞാന്‍ കണ്ടറിഞ്ഞു. മദര്‍ എന്റെ ചെവിയ്ക്കരുകിലേക്ക്‌ മുഖമടുപ്പിച്ചു കൊണ്ട്‌ പതുക്കെ പറഞ്ഞു.

"അത്‌ റോസമ്മയും തൊമ്മിച്ചനും. ഇവിടെയുള്ള ഏക ദമ്പതികള്‍ഠൊമ്മിച്ചന്‍ ജീവിച്ചിരിക്കുന്നു എന്നു മാത്രം. റോസമ്മയ്ക്ക്‌ ഇപ്പോള്‍ കണ്ണുകാണില്ല. എന്നാലും നേരം വെളുക്കുമ്പോള്‍ സ്ത്രീകളുടെ സെക്ഷനില്‍ നിന്നും റോസമ്മ ഇങ്ങോട്ട്‌ വരും. തൊമ്മിച്ചനെ കുളിപ്പിക്കും, ഉടുപ്പിക്കും. ഭക്ഷണം വാരിക്കൊടുക്കും. പിന്നെ ഇവിടെ ഇങ്ങനെയിരിക്കും. തൊമ്മിച്ചനേയും നോക്കി, രാത്രി ഉറങ്ങാന്‍ പോകുന്നതുവരെ. എന്തെകിലും ചോദിക്കാനുണ്ടെങ്കില്‍ ചോദിച്ചോളു അവരോട്‌. ഞാന്‍ ഓഫീസില്‍ കാണും. "
മദര്‍ മുറിയ്ക്ക്‌ പുറത്തിറങ്ങി മറഞ്ഞു.

രണ്ട്‌ ആത്മാക്കള്‍ക്കിടയ്ക്ക്‌ എന്തുചെയ്യണമെന്നറിയാതെ 'സ്റ്റാച്യു' പോലെ ഞാന്‍ ചുമരും ചാരി നിന്നു. ഞാന്‍ രണ്ടുപേരെയും ഒന്നുകൂടി ശ്രദ്ധിച്ചുനോക്കി.
റോസമ്മയുടെ മടിയില്‍ ഒരു ബൈബിള്‍ കണ്ടു. റോസമ്മ കണ്ണടച്ച്‌ ഓര്‍മ്മയില്‍ നിന്ന്‌ ഉരുവിടുകയാണ്‌.

'എനിക്ക്‌ വിശന്നു. നിങ്ങള്‍ എനിക്ക്‌ ഭക്ഷിക്കാന്‍ തന്നു. എനിക്ക്‌ ദാഹിച്ചു, നിങ്ങള്‍ എനിക്ക്‌ കുടിക്കാന്‍ തന്നു, ഞാന്‍ പരദേശിയായിരുന്നു, നിങ്ങള്‍ എന്നെ സ്വീകരിച്ചു. ഞാന്‍ നഗ്നനായിരുന്നു, നിങ്ങള്‍ എന്നെ ഉടുപ്പിച്ചു.'

റോസമ്മ പതുക്കെ ബൈബിള്‍ നിലത്തേക്കു വച്ചു. തൊമ്മിച്ചന്റെ ഒരു കൈയ്യെടുത്ത്‌ സ്വന്തം തോളിലേയ്ക്കിട്ടുകൊണ്ട്‌ പതുക്കെ അയാളെ എണീപ്പിച്ചു നിറുത്തി. എന്നിട്ട്‌ കാഴ്ചയുള്ള ഒരാളിനെപ്പോലെ തന്നെ അയാളെയും കൊണ്ട്‌ എനിക്കരികിലൂടെ കട്ടിലിനടുത്തേക്ക്‌ നടന്നു. ഞാന്‍ ഭിത്തിയിലേക്ക്‌ ഒന്നുകൂടി ചാരിനിന്ന്‌ അവരെ നോക്കി. റോസമ്മ കൊതുകുവലയുയര്‍ത്തി പതുക്കെ തൊമ്മിച്ചനെ കട്ടിലില്‍ കിടത്തി. നിറയെ നരച്ച രോമങ്ങളുള്ള അയാളുടെ നെഞ്ചില്‍ റോസമ്മ കൈകൊണ്ടുഴിഞ്ഞു. ആ അസ്ഥികൂടം കട്ടിലില്‍ കിടന്ന്‌ ശ്വാസം തിരയുന്നത്‌ കണ്ടു നിന്നു ഞാന്‍.

റോസമ്മ പതുക്കെ അടിവെച്ചടിവെച്ച്‌ വാതിലിനരികിലേക്ക്‌ നടക്കുകയാണ്‌. അതിനു പിന്നാലെ പുറത്തുകടക്കണമെന്നു കരുതി ശബ്ദമുണ്ടാക്കാതെ ഞാനും അങ്ങോട്ടു നടന്നു. ഇതെല്ലാം വലിയ കുരിശായല്ലോ ഈശോയെ എന്ന്‌ ഞാന്‍ മനസ്സില്‍ കരുതി. എന്നാലും ഫാദര്‍ എന്നോടീ ചതി....

എനിക്കാകെ ഓക്കാനം വന്നു തുടങ്ങിയിരുന്നു ,ഈ രണ്ട്‌ പഴകിയ ശരീരങ്ങളുടെയും, മരുന്നുകളുടെയും മണം ശ്വസിച്ച്‌.

റോസമ്മ എന്നെ പരാജയപ്പെടുത്തിക്കൊണ്ട്‌ പുറത്തു കടക്കാതെ വാതില്‍ അകത്തുനിന്ന്‌ കുറ്റിയിടുകയാണ്‌ ചെയ്തത്‌. എന്നിട്ട്‌ തൊമ്മിച്ചന്‍ കിടക്കുന്ന കട്ടിലിനരികിലേയ്ക്കു തന്നെ തിരികെ നടന്നു. ഇനി ശബ്ദം കേള്‍പ്പിക്കാതെ വാതില്‍ തുറന്ന്‌ പുറത്ത്‌ കടക്കേണ്ടത്‌ എന്റെ മാത്രം ജോലിയാണ്‌. ഞാന്‍ വാതിലിനരികിലേക്ക്‌ പൂച്ചയെപ്പോലെ നടന്നെത്തി. പതുക്കെ കൊളുത്തില്‍ കൈവച്ചു കൊണ്ട്‌ ഒന്നു കൂടി തിരിഞ്ഞുനോക്കി. റോസമ്മ തൊമ്മിച്ചനരികെ കട്ടിലില്‍ ഇരിക്കുകയാണ്‌. ഒരു വല്ലാത്ത പ്രകാശം റോസമ്മയെ വന്ന്‌ പൊതിയുന്നത്‌ പോലെ ആ നേരം എനിക്കുതോന്നി. അവര്‍ തീര്‍ച്ചയായും ഒരു മാലാഖയാണ്‌. കണ്ണുകാണാത്ത മാലാഖ.

തൊമ്മിച്ചന്റെ തലയ്ക്കടിയില്‍ നിന്നും പതുക്കെ തലയിണ പൊക്കിയെടുത്തു റോസമ്മ, എന്നിട്ട്‌ എന്തോ ഓര്‍മ്മയിലങ്ങനെ തലയിണ മടിയില്‍ വച്ചിരുന്നു.

പെട്ടെന്ന്‌ റോസമ്മ തലയിണ കൊണ്ട്‌ തൊമ്മിച്ചന്റെ മുഖം അമര്‍ത്തി മൂടി...

'ദൈവമേ...' എന്നൊരു വിളി എന്റെ ചങ്കില്‍ നിന്നും പുറത്തു വരാനാവാതെ തടഞ്ഞുനിന്നു. അവരെന്താണ്‌ ചെയ്യുന്നത്‌? എന്റെ ശരീരം മുഴുവന്‍ ചൂടുപിടിക്കുകയും തളരുകയും ചെയ്തു.

റോസമ്മ സര്‍വ്വശക്തിയുമെടുത്ത്‌ തൊമ്മിച്ചന്റെ മുഖത്ത്‌ ആഞ്ഞമര്‍ത്തുന്നു. അയാള്‍ക്ക്‌ പിടയാന്‍ പോലും വയ്യ. ചില മൂളലുകളും, ഞരക്കങ്ങളും... അവശേഷിച്ച ജീവന്‍ തലയിണയ്ക്കടയില്‍ 'എന്റെ റോസമ്മേ.. എന്റെ റോസമ്മേ..' എന്ന്‌ വിലപിക്കുന്നതായി എനിക്കു തോന്നി.

എല്ലാ കരുത്തുമെടുക്കേണ്ടി വന്നു എനിക്ക്‌, വാതിലിന്റെ ചെറിയ കൊളിത്തിനെ സ്വതന്ത്രമാക്കാന്‍. വാതില്‍ തുറന്ന്‌ പുറത്തു ചാടുന്നേരം 'ആരാ...ആരാ...' എന്ന പരിഭ്രമം കലര്‍ന്ന ഒച്ച പിന്നില്‍ നിന്നും ഞാന്‍ കേട്ടു.
വരാന്തയില്‍ നിന്ന്‌ മുറ്റത്തേക്ക്‌ ചാടിയിറങ്ങി മണല്‍ വിരിച്ച വഴിയിലൂടെ ഞാന്‍ ഓടി. അകലെ ഗേയ്റ്റ്‌ തുറന്നു കിടക്കുന്നത്‌ ചെറിയ ഇരുട്ടു മൂടിയ കണ്ണിലൂടെ ഞാന്‍ കണ്ടു. വെളുത്ത ചട്ടയും മുണ്ടും ഉടുത്ത്‌, എനിക്കു പിന്നില്‍ മരണത്തിന്റെ നിറമുള്ള തലയിണയുമായി റോസമ്മ ഓടി വരുന്നുണ്ടാകണം.

എനിക്ക്‌ ശ്വാസം മുട്ടി.

Thursday, July 1, 2010


പ്രണയം

ഇടവഴിയില്‍ വെച്ചാണ്
കടിച്ചത്.
ഇപ്പോള്‍
എല്ലാ വൈകുന്നേരങ്ങളിലും
അവിടെ തന്നെ
കാത്തു നില്പാണ്.
കടിച്ച പാമ്പിനെ
തിരിച്ചു കടിച്ചാല്‍
വിഷമിറങ്ങുമെന്ന
പഴമൊഴിയുമോര്‍ത്ത്

നമ്മള്‍

ജന്മങ്ങള്‍ക്ക് മുന്‍പേ
താഴേക്ക്‌ വീണ
രണ്ട് നക്ഷത്രങ്ങള്‍
എരിഞ്ഞു തീരും മുന്‍പേ
വന്ന് തൊട്ടിടുണ്ടാകണം
നമ്മുടെ
നെഞ്ചില്‍

മുയല്‍ കുഞ്ഞ്

സ്ഫടിക കണ്ണുള്ളവളെ
അത്താഴത്തിന്
ചവച്ചരച്ചു
രുചിയോടെ ഭക്ഷിക്കാന്‍
നിന്നെ തന്നെയാണല്ലോ
അവര്‍ക്ക് കിട്ടിയത്.

വയല്‍

നിന്റെ വീടിന്റെ
ഏതു കോണിലാണ്
ഞങ്ങളുടെ
കാല്പാടുകളുടെ ഫോസില്‍

നെരുദ

ക്ഷമിക്കണം.
ഇവിടെ വസന്തമില്ല.
ചെറി മരങ്ങളും.
ഒരു മാവെങ്കിലും
കിട്ടിയിരുന്നെങ്കില്‍.

Friday, April 23, 2010

മടിയില്‍ കിടന്ന് മൊഴിഞ്ഞു .

മല മുകളിലെ മുന്തിരി തോട്ടത്തില്‍
മഴ ചാറുന്നത് കാണണമെനിക്ക്.
മറിയമേ നിന്റെ
മടിയില്‍ കിടന്ന് ഞാന്‍
മൊഴിഞ്ഞു.

നിന്റെ തുടകളില്‍
ജ് ഞാനപ്പെട്ട്,
നിന്റെ ചെവിയില്‍ ചുണ്ട് ചേര്‍ത്ത്
തിരുവചനങ്ങളുരുവിട്ട്
തീര്‍ന്നു പോയ വര്‍ഷങ്ങള്‍.

ഇനി കാണണം
മുന്തിരി തോട്ടത്തില്‍
മഴ മധുരമെഴുതുന്നത്.

കവിളില്‍ കടിചെന്നോടുരുവിട്ട -
തോര്‍ക്കുന്നുവോ നീ?
തോട്ടത്തില്‍
രാവ്‌ മുഴുവന്‍ കണ്ണിമ ചിമ്മാതെ
കാവലായ് നില്‍ക്കുമവരെക്കുറിച്ച് ,
രാത്രിയില്‍,
താഴ്വരയില്‍ നിന്നെയുപേക്ഷിച്ച്
മല കയറി പോയത്.

ഒരു മുന്തിരിക്കുലയിലൊളിച്ചിരുന്ന
മഴയുടെ ഓര്‍മ്മയെ
ഒന്ന് തൊട്ടതേയുള്ളൂ.
അന്ന് കുരിശേറ്റിയതാണ്
കാവല്‍ക്കാരെന്നെ .
ഇടംവലമോരോ പേരും.
അവരും മഴ കാണാന്‍ വന്നതാണത്രേ,
താഴ്വരയില്‍ ആരെയോ
തനിച്ചു വിട്ടു പോന്നതാണത്രേ

പിന്നെയെല്ലാ വര്‍ഷവും
മഴ കണ്ടു,കൊണ്ടു..
തളിര്‍ത്തു വളര്‍ന്ന
മുന്തിരി വള്ളികള്‍ പൊതിഞ്ഞ കൂട്ടില്‍ നിന്ന്
ഞാന്‍ മൊഴിയുന്നത് കേള്‍ക്കാമോ
മറിയമേ?
നീയിപ്പോള്‍ എവിടെയാണ്?
എന്ത് ചെയ്യുന്നു?

ഇക്കൊല്ലവും
നൂറു മേനിയാണ് വിളവ്‌
അതില്‍ ഒരു മേനി ഞാന്‍.
എന്നെയും വള്ളികളെയും തനിച്ചാക്കി
വിളവെടുത്തു പോയിട്ടുണ്ടവര്‍
വീഞ്ഞിനു മാത്രമായി.

മറിയമേ
കാത്തിരിക്കണം.
ഒരു മെഴുതിരി വെട്ടത്തില്‍
നിന്റെ പാത്രം ചുവന്ന വീഞ്ഞാല്‍
നിറയുന്ന രാത്രിക്കായി.
എന്നില്‍ നീയൊരിക്കലുമറിയാത്ത
മധുരത്തിനും,ലഹരിക്കുമായി.
അന്ന് നീ പാനം ചെയ് വതെന്റെ
രക്തമായിരിക്കില്ല.
നീ രുചിപ്പതെന്റെ
മാംസമായിരിക്കില്ല.

ഞാന്‍ ചെടിയല്ല,
അതിന്റെ പച്ചപ്പ്‌.
ഞാന്‍ മുന്തിരിയല്ല,
അതിന്റെ മധുരം.
ഞാന്‍ ജീവിതമല്ല,
അതിന്റെ സ്നേഹം.

Wednesday, March 17, 2010

വാടകക്കാരി




ചെന്ന് കയറുന്ന
ലോഡ്ജ് മുറികളിലൊക്കെ
എനിക്ക് മുന്‍പേ
താമസിക്കുമവള്‍ .

എനിക്ക് കണ്ടെടുക്കാന്‍
തലയിണയില്‍
മുടി നാരിനാല്‍ എഴുതിയിട്ട് പോകും
അവളുടെ നീണ്ടതോ ചുരണ്ടതോ ആയ
ഇല്ലാത്ത വിലാസം.

വിളക്കണച്ചാല്‍
കട്ടിലൊരു ശീല്കാരത്തോടെന്നെ
ഊഞ്ഞാലാട്ടുന്നതായി തോന്നും.
ചൂട് തരും
അവളുടെ വിയര്‍പ്പിനാല്‍ നെയ്ത
കിടക്കയും കമ്പളവും.

ഇരുളില്‍ കണ്മിഴിച്ചാല്‍ കാണാം.
ഉടല്‍ നിറയെ മുറികളുള്ള
ഒരു ലോഡ്ജായി
മുന്‍പിലവളെ.

എന്നെങ്കിലുമൊരിക്കല്‍
ഏതെങ്കിലുമൊരു ലോഡ്ജ് മുറിയില്‍ വെച്ച്
ഞങ്ങള്‍ കണ്ടുമുട്ടും.
അന്നവളോട് ചോദിക്കണം,
ഇത്രയൊന്നും പോരാതെ
അഴുക്കും മെഴുക്കും ചിത്രം വരച്ച
കുളിമുറി ഭിത്തിയില്‍
ചുവപ്പോ കറുപ്പോ നിറത്തിലുള്ള
തൃക്കണ്‍ വട്ടങ്ങള്‍ തുറന്നെന്നെ
പിന്നെയും,
ചാമ്പലാക്കുന്നതെന്തിനെന്ന്‌ .

Thursday, January 7, 2010

കശുമാങ്ങ മണം


മണ്‍വഴി നിറയെ
കശുമാങ്ങ മണമൊഴുക്കി
കുന്നു കയറി പോകുമായിരുന്നു
അവള്‍.

ഏറെ കാലമായി
അതേ നേരത്തരികിലൂടെ
മൂക്ക് വിടര്‍ത്തി കടന്നു പോകും
ഞാനും.

അത് ഭുതമായിരുന്നെനിക്ക്
അവളുടെ വിയര്‍പ്പിലെ
തീരാത്ത
കശുമാങ്ങ മണമോര്‍ത്ത് .

മാവുകള്‍ നിറഞ്ഞ കുന്നിന്‍ മേലെ
തണുത്ത വിരലുകളാല്‍
ഇടയ്ക്കിടെ മേഘപ്പുടവയ്ഴിച്ച്
വാനത്തെ നഗ്നനാക്കും
കള്ളക്കാറ്റ് .
ആ നാണത്താലാകാശമവളെ
ഉമ്മ വെക്കയാണെന്ന് തോന്നും
കുന്നിനടിയില്‍ നിന്നുള്ള
എന്റെ ഓരോ കാഴ്ചയിലും.

പിന്നെയെന്റെ നോട്ടങ്ങള്‍ ശൂന്യമാക്കി
മാവുകളുടെയൊളിവിലവള്‍
മറഞ്ഞു പോകും.

ഏറെ കഴിയേണ്ട,
താളം പിഴച്ച്‌ കുന്നിറങ്ങി വരും ചിലര്‍.
അന്നേരമവരും പൂശിയിട്ടുണ്ടാകും
ഒരു കടുക് മണിയോളം
അതേ മണം.

രണ്ടു നാളായി
വഴി ,പതിവില്ലാതെ
മണമില്ലാതെ വിയര്‍ക്കാതെ നിന്നു.
നിരതെറ്റാതെ കുന്നുകയറി പോയവരില്‍
ഞാനുമലിഞ്ഞു .

കശു മാവിന്‍ തണലില്‍
മൂക്കുപൊത്തി നിന്നവര്‍ക്കിടയിലൂടെ
ഒരു നോട്ടം ഞാനും.
അന്നാദ്യമായി കശുമാങ്ങ മണമൊട്ടുമില്ലാതെ
അവളും.

Wednesday, June 10, 2009

ചില വഴികളുടെ സഞ്ചാരി

ചില വഴികളില്‍
ലക്ഷ്യമെന്നൊന്നുണ്ടാകില്ല.

തിരകളില്‍ എഴുതിയത്
മണല്‍ വന്നു മായ്ക്കുന്ന
തീരമുണ്ടാകും ഇരുവശവും.

വെയില്‍ നിറവില്‍ ,
പോകും വഴി
നട്ടു പോകും തണല്‍ മരതൈകള്‍ .
കണ്ണാടി പോലാക്കും
വഴുക്കലും കല്ലും നിറഞ്ഞ പാതകള്‍.

സഞ്ചരിച്ചു സഞ്ചരിച്ചു
തിരിച്ചു നടന്നെ തീരു
എന്നൊരിടത്ത്,വഴി തീരും.

തോറ്റുപോയ യാത്രയോര്‍ത്തു മടങ്ങുമ്പോള്‍ ‍,
പട്ടു പോയിട്ടുണ്ടാകും
നട്ടു പോയ മരതൈകള്‍ ,
കുന്നോളമായിട്ടുണ്ടാകും കല്ല്‌.
കടലോളം വഴുക്കലും.

പുറപ്പെട്ടിടത്തു തിരിച്ചെത്തുമ്പോള്‍
വഴി പിന്‍വിളിക്കും;
'വരുന്നില്ലേ?' എന്ന്.
അതിനായി കാത്തിരുന്ന പോലെ
വീണ്ടും പുറപ്പെടും.

ഒരെറ്റത്ത് വഴി തീരുമെന്നുറപ്പുള്ള ,
വഴിയിലൂടെ.

ചിലരും,ചിലതും
ചില വഴികളാണ് !!

Thursday, May 7, 2009

വാ


സത്യമായിട്ടും
അറിയാതെ കൊണ്ടതാണ് മോളെ
എന്റെ കൈ .

വഴിവിളക്ക് പോലുമില്ലാത്ത
കൂരിരുട്ടില്‍ ,
എങ്ങനെ കാണാനാണ്?
പോരാത്തതിന്
ഇരുട്ടിനേക്കാള്‍ കറുത്ത
നിന്റെ നിറവും.

വെള്ളം കണ്ടിട്ട്
നാള് കുറേയായെന്ന് തൊന്നുന്നു...?
എന്ത് നാറ്റമാ നിന്നെ...

ഉസ്കൂളില്‍ പോയി
വല്ലതും രണ്ടക്ഷരം
പഠിക്കേണ്ട പ്രായത്തില്‍,
നീയെവിടെയാ മോളെ പണിക്കു പോണത്?
അതും രാത്രിയാകുന്നത് വരെ...

അയ്യേ...
ഇങ്ങനെ പേടിക്കല്ലേ ....
കൈ കൊണ്ടതിനാണോ?
ഞാന്‍ പറഞ്ഞില്ലേ,
സത്യമായിട്ടും അത് കാണാതെയാണ്ന്ന് ..

പഞ്ചായത്ത് വാട്ടര്‍ ടാങ്കിന് താഴെ
ഷെഡ്‌ കെട്ടി താമസിക്കുന്ന
ആ പെര്‍ക്കികളുടെ മോളല്ലേ നീ..

ഞാന്‍ കണ്ടത് ഏതായാലും നന്നായി
വല്ലാത്ത ഇരുട്ടില്‍
അത്ര ദൂരം മോള്
തനിച്ചു പോണ്ട...

ഈ മാമന്‍ കൊണ്ടുചെന്നാക്കാം
എന്ന നമുക്ക് പോകാം,
കൈ പിടിച്ചോ.
വാ...

Tuesday, March 24, 2009

അനുചരന്‍

ഓരോ താളിലും
അദൃശ്യമായ മഷിയാല്‍
മാലാഖമാര് എഴുതി വെച്ചിട്ടുണ്ട്
ഒരു കവിത.

അതിന്‍ മേലെ
വഴി തെറ്റാതെ ,
അരിക് തെന്നാതെ,
എഴുതി തീര്കണമെന്നെങ്കിലും
തെളിഞ്ഞ മഷിയാലൊന്ന് ...

Thursday, March 12, 2009

ഉപ്പുരസം




വരികള്‍ക്കിടയില്‍
ഏറെ കാലം നനഞ്ഞു കുതിര്‍ന്നു ,
ഇപ്പോള്‍ വരണ്ടു പോയ
ഒരു വാക്ക്
ഒളിഞ്ഞിരിപ്പുണ്ട് .

നിനക്കു മാത്രം പറഞ്ഞു തരാം
അതിലേക്കുള്ള നിഗൂഡമായ വഴികള്‍.

' ഓരോ വാക്കിലും തൊട്ട്
വിരല്‍ തുമ്പ് രുചിച്ചു നോക്കണം.'

അങ്ങിനെയങ്ങിനെ
രുചികളുടെ വഴിയില്‍
ഒരു വാക്കിന്റെ വെളിപാടില്‍
'നീ' സ്തംഭിച്ചു നില്ക്കും.
അത് തന്നെയാണത്!

അതിന്റെ രുചി
മനസ്സിലാക്കിതരും നിനക്ക്
എങ്ങിനെ നനഞ്ഞ് ഒട്ടിയെന്നതിന്റെ
ഉപ്പ് രസമുള്ള കാരണങ്ങളും.

Friday, January 30, 2009

GLOOMY SUNDAYആത്മഹത്യയുടെ പാട്ട്... .മലയാളം പരിഭാഷ


"Gloomy Sunday" is a song written by László Jávor and set to music in 1933 by Hungarian pianist and composer Rezső Seress, in which the singer mourns the untimely death of a lover and contemplates suicide.

Though recorded and performed by many singers, "Gloomy Sunday" is closely associated with Billie Holiday, who scored a hit version of the song in 1941. Due to unsubstantiated urban legends about its inspiring hundreds of suicides, "Gloomy Sunday" was dubbed the "Hungarian suicide song" in the U.S. Seress did commit suicide in 1968, but most other rumors of the song being banned from radio, or sparking suicides, are unsubstantiated, and were partly propagated as a deliberate marketing campaign. Possibly due to the context of the Second World War, Billie Holiday's version was, however, banned by the BBC.

ഗ്ലൂമി സണ്‍‌ഡേയ്ക്ക് എന്റെ മലയാളം പരിഭാഷ


ഞായറാഴ്ച ഇരുണ്ടതാണ്

എന്റെ മണിക്കൂറുകള്‍ ഉറക്കമില്ലതതാണ്

എന്നോടൊപ്പം ജീവിക്കുന്ന

പ്രിയപ്പെട്ട നിഴലുകള്‍ എണ്ണമറ്റതാണ്.

വെളുത്ത ലില്ലി പുഷ്പങ്ങള്‍

നിന്നെ ഒരിക്കലും ഉണര്തുകയില്ല.

വിഷാദത്തിന്റെ കറുത്ത വണ്ടികള്‍

നിന്നെ എവിടേക്കും കൊണ്ടുപോയിട്ടില്ല.

നിന്നെ, എന്നന്നേക്കുമായി തിരിച്ചു നല്കാന്‍

മാലാഖമാര് ആലോചിക്കുന്നെയില്ല.

നിന്നോട് ചേരുന്നതിനെ കുറിച്ച്

ഞാന്‍ ചിന്തിച്ചാല്‍

അവര്ക്കു ദേഷ്യം ആകുമോ?

വിഷണണമായ ഞായറാഴ്ച .


ഇരുണ്ടതാണ് ഞായറാഴ്ച .

അവയെല്ലാം ഞാന്‍ നിഴലുകളോടൊതാണ് ചിലവഴിച്ചത്.

ഞാനും എന്റെ ഹൃദയവും ചേര്ന്നു

എല്ലാം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നു.

വൈകാതെ,അവിടമെല്ലാം

മെഴുകുതിരികളും പ്രാര്‍ത്ഥനകളും ഉണ്ടാകും.

എല്ലാം ദുക്ഖകരമാണ്,എനിക്കറിയാം .

പക്ഷെ,അവരെ കരയാനനുവധ്ദിക്കരുത്.

പോകാനെനിക്ക് സന്തോഷമേയുള്ളൂ എന്ന്

അവരെ അറിയിക്കണം.

മരണം സ്വപ്നമല്ല.

മരണത്താല്‍ ഞാന്‍ നിന്നെ താലോലിക്കുന്നു.

എന്റെ ആത്മാവിന്റെ അവസാന ശ്വാസത്താല്‍

ഞാന്‍ നിന്നെ അനുഗ്രഹിക്കുന്നു.


മങ്ങിയ ഞായറാഴ്ച .

ഞാന്‍ സ്വപ്നം കാണുകയായിരുന്നു.

സ്വപ്നം കാണുക മാത്രം.

ഞാന്‍ ഉണരുകയും

ഇവിടെ,എന്റെ ഹൃദയത്തിന്‍ അഗാധതയില്‍

നീ ഉറങ്ങുന്നതായും ഞാന്‍ കണ്ടെത്തി.

പ്രിയേ,എന്റെ സ്വപ്‌നങ്ങള്‍

നിന്നെയോരിക്കലും വേട്ടയാടിയിട്ടില്ലെന്നു

ഞാന്‍ പ്രതീക്ഷിക്കട്ടെ.

നിന്നെ എന്ത് മാത്രം

എനിക്ക് ആവശ്യമെന്ന്

എന്റെ ഹൃദയം നിന്നോട് പറഞ്ഞുകൊണ്ടെയിരിക്കുന്നു....

ഇരുണ്ട ഞായറാഴ്ച.







Monday, January 5, 2009

മോചനം


ഉടച്ചു കളയുകയാണ്
ഞാന്‍ എന്റെ
കണ്ണാടിയെ..

നിന്റെ പ്രതിബിംബത്തെ
ഒന്നില്‍ നിന്നു
അനേകമായി
മോചിപ്പിക്കാന്‍ മാത്രം....

(മാധ്യമം ആഴ്ചപ്പതിപ്പ് )

Friday, January 2, 2009

ബസ്സ് ഒരു കഷ്ണം സ്വര്‍ഗമാകുന്നു

കേട്ട നാററങ്ങള് കൈമാറി,
ഒറ്റ കാലില്‍
സര്കസ്സിന്റെ ബാല പാഠങ്ങള്‍.

തെറികള്‍,തോണ്ടലുകള്‍
തോഴികള്‍, പഴികള്‍...

ഞങ്ങള്‍
നരക യാത്രികര്‍.

ജനലരികിലിരിക്കുന്ന
ഒരാള്‍ മാത്റം
മടിയിലെ,
മഷിയെഴുതിയ
അടഞ്ഞ മിഴികളിലേക്കു
ഇടയ്ക്കിടെ,
പാളി നോക്കുന്നു.

തലയിലിട്ട കുഞ്ഞു തൂവാലയില്‍
പതിയെ കുനിഞ്ഞു
ചുണ്ടമര്‍ത്തുന്നു.

പെട്ടന്ന്,
ബസ്സ്
ഒരു കഷ്ണം
സ്വര്‍ഗമാകുന്നു.

(കലാകവ് മുദി വാരിക )

Wednesday, December 17, 2008

ഒറ്റ


തനിയെ വീട് കെട്ടി
തനിയെ പാര്‍ക്കുന്നവന്‍.

ആശുപത്രി കിടക്കയില്‍
പഴങ്ങളുമായി വന്നവനെ
തെറി പറഞ്ഞു ഓടിച്ചവന്‍.

എന്തെങ്കിലും വേണോ എന്ന് ചോദിച്ചാല്‍
'നിന്റെ അപ്പന് കൊടുക്ക്‌ ' എന്ന് പറയുന്നവന്‍.

ഒരു തണലിലും നില്‍ക്കാതെ
വെയിലില്‍ നടക്കുന്നവന്‍

ഒരു നാള്‍
കാല് തെന്നി വീഴാനാഞ്ഞപ്പോള്
എന്റെ കയ്യില്‍ തന്നെ
കയറിപ്പിടിച്ചു.

അപ്പോള്‍ അവന്റെ മൂക്കും
റോഡരുകിലെ ചെളിയും തമ്മില്‍
അരയടി മാത്റം അകലം.
'ഇപ്പോഴെങ്കിലും നീ' എണ്ണ മട്ടില്‍
എന്റെ നോട്ടം .

പക്ഷെ
അവന്‍ എന്റെ
കൈ വിടുകയാണ്..
ഭയങ്കരന്‍ ..!

Friday, December 5, 2008

മണ്ണപ്പം

ഉച്ചക്ക്
പുളി മരത്തിന്‍ കീഴെ
ഒറ്റയ്ക്ക്
ഒരു കുട്ടി.

തനിയെ പിണങ്ങി
തനിയെ ചിരിച്ചു
വേരുകള്‍ക്കിടയില്‍ നിന്നും
ആരും കാണാതെടുത്ത മണ്ണ് കൊണ്ടു
അവന്‍ കമഴ്ത്തി വെച്ചു
ഒരു മണ്ണപ്പം

വളരെ പണ്ടു,
പുളിമരത്തിനും മുന്പ്
ഒരു കുട്ടിയെ
എന്നന്നെക്കുമായവിടെ
ഉറക്കി കിടത്തിയിരുന്നു

പുളിമരത്തിന്റെ വേരുകള്‍ക്കും മുന്പ് ,
അവിടെ ഉറച്ചു നിന്ന ഒരമ്മ
അവനിലേക്ക്‌ ആഴ്നിറങ്ങിയിരുനു.

ഉച്ചക്ക്
പുളി മരത്തിന്‍ കീഴെ
ഒറ്റയ്ക്ക്
ഒരു കുട്ടി.

കാക്കക്കും പൂച്ചക്കും
ഏടട്നും കൊടുക്കാതെ
അവന്‍ കമഴ്ത്തി വെച്ച
മന്ണണപ്പത്തില് ഉണ്ടാകുമോ
തനിയെ പിണങ്ങി
തനിയെ ചിരിച്ചു
ഏറെ മുന്‍പെപ്പോഴോ
ഉറങ്ങിപ്പോയ
ഒരു കുട്ടി...

(പച്ച മലയാളം )

Tuesday, November 18, 2008

എന്റെ മരത്തിനോട്

1

ഒരു കുടം ജലത്തിന് ആകാവുന്നതെ
ഞാന്‍ ചെയ്യു.

ഒരു മരത്തിനു
എന്തെല്ലാം കഴിയുമോ
അതെല്ലാം ചെയ്യേണ്ടി വരും,
നിനക്കു.


ഇടയ്ക്കിടെ
വീശി പോകുന്നുണ്ടല്ലേ
ആണ്ടുകള്‍ക്ക് മുന്‍പത്തെ
കാററ്..

അതില്‍ ആരുമറിയാതെ
പൊഴിഞ്ഞു വീഴുന്നുണ്ടല്ലേ
ഒരിക്കലും പഴുക്കാത്ത
ഓര്‍മ്മകള്‍.


കാട്ടു തീയിലെരിയാതെ
ഇലകളുടെ പുതപ്പിനുള്ളില്‍
കാത്തു വെച്ചേക്കണം ,
വിത്തിനുള്ളില്‍ ഒളിച്ചു കടന്ന
ഞാന്‍ തന്ന
ഒരു മഞ്ഞു തുള്ളിയെ .

ഒരു നാള്‍
ഉണ്ടാവുക തന്നെ ചെയ്യും
നിന്റെ ചുവട്ടില്‍
എന്നും നനവേകാന്‍
മഞ്ഞു തുള്ളികള്‍ കായ്ക്കുന്ന
ഒരു മരം...

(മയൂരി )


Thursday, November 13, 2008

അദൃശ്യം


ഒന്നുമറിയില്ല നീ
അദൃശ്യമായ കൈകള്‍
നിദ്രയില്‍ കോരിയെടുത്തത് .

നേരമത്രയും നനച്ച
തലയിണ വിട്ടു,
ചുമരുകളും
മേല്‍കൂരയും കടന്നു,
ഇരുളിലെക്കുയരുമ്പോള്
കരഞ്ഞു ഉണങ്ങിയ കണ്ണുകള്‍
ഒന്നു ചിമ്മുക പോലുമില്ല നീ

രാവിന്റെ വിരിപ്പിനു മീതെ
ഭൂമി തൊടാത്ത പട്ടുമെത്തയില്‍
നീയോഴുകി വീഴും.

ഇരുട്ട്
നിമിഷങ്ങള്‍ എണണുബോഴേക്കും
ആതേ കൈകളില്‍ കിടന്നു
സ്വയമറിയാതെ ഞാനുമെതും .
എന്നെ
നിന്നോട് ചേര്ത്തു കിടത്തും
ആതേ കൈകള്‍

മാത്രകള്‍ സ്വച്ചം ,ശാന്തം.

പരസ്പരം ഒട്ടിക്കിടക്കുന്നു
നമ്മളെ പോലെ
എല്ലാ പ്രണയികളും ,
ഭൂമിക്കും,ആകാശത്തിനും ഇടയിലെ
നൂറായിരം പട്ടു മെതതകളില്.

അദൃശ്യമായ,
സുഗന്ധ പൂരിതമായ
ആ കൈകള്‍
ആരുടേതാണ് ?

(എതിര്‍ ദിശ )

Monday, November 10, 2008

മഴയിലലിഞ്ഞവന്‍

മൈതാനത്ത്
കാല്‍പന്തു കളിക്കിടയ്ക്കാണ്
അലറി തെറിച്ചു വന്ന മഴയില്‍
അവന്‍
പഞ്ഞി മിഠായി പോലല്‍ിഞ്ഞത്.

വടക്കേ അതിരിലെ കാനയില്‍
അവന്‍ അലിഞ്ഞു ഒലിചു പോയിട്ടില്ല.

കുളക്കരയിലെ ഏറ്റു മീന്‍ കെണിയില്‍
ശ്വാസം കുരുങ്ങി കിടപ്പില്ല.

കുട്ടികളൊഴുക്കിയ കടലാസ് വഞ്ചിയില്‍
തുഴയെറിഞ്ഞ്
മറുകര പറ്റിയിട്ടില്ല.

മൂനാം രാവില്‍ മിന്നല്‍ തൊട്ടു
കൂണായി ഉയിര്‍ത്തെഴുനെട്ടതും അവനല്ല.

മഴയിലലിഞ്ഞു പോയോരുവനെ തേടി
കൂടുകാരും വീട്ടുകാരും
തിരയാന്‍ ഇനി ഇടം ബാക്കിയില്ല.

അങ്ങകലെ
ഓടു മേഞ്ഞൊരു പുരപ്പുറത്തു
ചരല്‍ കല്ലുപോലവന്‍ പെയ്തിട്ടുണ്ടാകും.
അവനെ കാത്തു
തുറന്നു വെച്ചൊരു ജനല്‍ പാളിക്ക് മുന്നില്‍
അവന്‍ എപ്പോഴെയൊരു
മഴപ്പാട്ടായിട്ടുണ്ടാകും ...

(സാഹിത്യ ലോകം )

Friday, November 7, 2008

മാസ്റ്റര്‍ പീസ്

എന്തൊക്കെ കലര്തിയിട്ടും
ആ നിറം മാത്റം കിട്ടിയില്ല.

ക്യന്വാസിനുള്ളില്
സര് മത പ്രാര്തനാലയങ്ങള്
ഫ്രയ്മിനും രണ്ടു ഇന്ച്ചു മുകളിലായാണ്
അവര് തലയറ്റു കിടക്കുന്നത്.

എല്ലാ അക്രമങ്ങല്കും എതിരെ
ലോക സമക്ഷം,
ഉയര്തിപ്പിടിക്കാവുന്ന ചിത്രത്തില്
ചോരക്കു,
അതെ നിറം തന്നെ വേണ്ടേ?

ചിത്ര ശാലയിലെക് കയറി വന്ന
സുഹൃത്തിന്റെ കഴുത്തില് നിന്നു
നിറം,
ഞാന് വേണ്ടുവോളം എടുത്തതിനെ
ന്യായീകരിക്കാനല്ല ഇത്രയും പറഞ്ഞതു.

കൃത്യതയുള്ള നിറം കൊണ്ടു
ഒരു ചിത്രതിനെത്താവുന്ന പൂര്ണത,
താണ്ടാവുന്ന ഉയരങ്ങള്,
അപാരം തന്നെയെന്ന്
നിങ്ങള് കണ്ടറിഞ്ഞതേല...

ഇപ്പോള് എന്റെ ചിത്റം
ലോക സമാധാനത്തിനായി സമര്പ്പിക്കാവുന്ന
ഒരു മാസ്റ്റര് പീസ് .

(ദേശാഭിമാനി വാരിക)